home  

New users are required to check instructions for proper viewing of the website.

  1. ശാരീരിക, മാനസിക, സാമൂഹ്യപ്രശ്‌നങ്ങള്‍

എ. ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍

1. രോഗം ഉണ്ടെന്നു പുറത്തുപറയാന്‍ മടി: സേവനങ്ങള്‍ ലഭിക്കുന്നില്ല: സമൂഹം തെറ്റാണെന്നു കരുതുന്ന മാര്‍ഗങ്ങളിലൂടെയാണ്‌ എച്ച്‌.ഐ.വി. ബാധിക്കുന്നത്‌ എന്നതിനാല്‍ ഒരു വ്യാധി എന്ന നിലയ്‌ക്കു ലഭിക്കേണ്ട ആരോഗ്യ പരിരക്ഷ നേടുവാനായി, നിലവിലുള്ള സര്‍ക്കാര്‍തല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്‌ അണുബാധിത(ന്‍) വിമുഖത കാട്ടുന്നു. സമൂഹത്തിലുള്ള തങ്ങളുടെ പ്രതിച്ഛായ നഷ്‌ടപ്പെടുമെന്ന ഭയമാണ്‌ ഇവരെ പിറകിലേക്കു വലിക്കുന്നത്‌. ഇതിന്‌ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണം ഇവര്‍ അനുഭവിച്ചിട്ടുണ്ടാവണം. ആരോഗ്യസേവനം നല്‍കേണ്ട പല പ്രവര്‍ത്തകരും എച്ച്‌.ഐ.വി. അണുബാധിതരോടും എയ്‌ഡ്‌സ്‌ ബാധിച്ചവരോടും മുഖം തിരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്‌.

2. അവസരജന്യ രോഗങ്ങള്‍: ശരീരത്തിന്റെ പ്രകൃത്യാലുള്ള രോഗപ്രതിരോധശേഷി നശിക്കുന്നതുമൂലം ക്ഷയം മുതലായ അവസരജന്യരോഗങ്ങള്‍ എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ ബാധിതരെ ബുദ്ധിമുട്ടിക്കുന്നു. അവസരജന്യരോഗങ്ങള്‍ക്കെല്ലാം ചികിത്സ ലഭ്യമാണെങ്കിലും നിരന്തരമായ രോഗാവസ്‌ഥ ഇവരെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ക്ഷീണിതരാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ബി. മാനസിക പ്രശ്‌നങ്ങള്‍

1. പൂര്‍ണ ചികിത്സ കെണ്ടത്തിയിട്ടില്ലാത്ത രോഗമാണെന്നുള്ള ചിന്ത എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ ബാധിതരെ നിരാശാബോധത്തിലേക്ക്‌ തള്ളിയിടാറുണ്ട്‌. കുറ്റബോധം ആത്മനിന്ദയിലേക്കും, സാമൂഹികമായി ഒറ്റപ്പെടാനുള്ള സാധ്യത ഉള്‍വലിയലിലേക്കും നയിക്കുന്നു.

2. നഷ്‌ടമാകുന്ന സ്വാഭിമാനവും ആത്മവിശ്വാസവും: സാമ്പത്തിക വിഭവസമാഹരണശേഷി നഷ്‌ടപ്പെടുന്ന എച്ച്‌.ഐ.വി. അണുബാധിതര്‍ക്ക്‌ വരുമാനക്കുറവ്‌ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കും എന്നുമാത്രമല്ല, തന്റെ സ്വാഭിമാനത്തിനും ആത്മവിശ്വാസത്തിനും കാതലായ ആഘാതം ഏല്‍പ്പിക്കുകയും ചെയ്യും.

3. കുടുംബകാര്യങ്ങളില്‍ അധികാരം നഷ്‌ടപ്പെടുക, നിഷേധിക്കപ്പെടുക: തൊഴിലില്‍ക്കൂടിയുള്ള സാമ്പത്തിക വിഭവസമാഹരണശേഷി നഷ്‌ടപ്പെടുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കുടുംബകാര്യങ്ങളില്‍ തീരുമാനം എടുക്കുവാനോ കുടുംബചര്‍ച്ചകളില്‍ പങ്കുചേരുവാനോ ഉള്ള അവകാശബോധം നഷ്‌ടപ്പെടുകയോ അവകാശം നിഷേധിക്കപ്പെടുകയോ ചെയ്യുക
സാധാരണമാണ്‌

സി. സാമ്പത്തിക പരാധീനതകള്‍

1. തൊഴില്‍ സംബന്ധം

1. പ്രവര്‍ത്തി ദിനങ്ങളുടെ നഷ്‌ടം: ആന്റി റിട്രോ വൈറല്‍ ചികിത്സ (എ.ആര്‍.റ്റി.) യുടെ പ്രതിപ്രവര്‍ത്തനഫലമായോ അവസരജന്യരോഗങ്ങള്‍ മൂലമോ ഉണ്ടാകുന്ന ശാരീരീകക്ഷീണം തൊഴില്‍ചെയ്യാനുള്ള ശേഷി കുറയ്‌ക്കുന്നു. അതുമൂലം തൊഴിലാളിക്കു പ്രവര്‍ത്തിദിനങ്ങള്‍ നഷ്‌ടപ്പെടുകയും വരുമാനം കുറയുകയും ചെയ്യുന്നു.

2. സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലം തൊഴില്‍ശേഷി കുറയുന്നു: സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം / തിരസ്‌കരണം ഏതൊരു തൊഴിലാളിയുടെയും തൊഴില്‍ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതുപോലെയോ അതില്‍ക്കൂടുതലായോ എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ അണുബാധിതരെ ബാധിക്കുന്നു. പൂര്‍ണ്ണക്ഷമതയോടെ തൊഴില്‍ചെയ്യാന്‍ ആ വ്യക്തിക്കു സാധിക്കാതെ
വരുന്നു.

2. തൊഴില്‍ നിഷേധം

1. തൊഴില്‍ സംബന്ധമായ ഉല്‌പാദനശേഷിക്കുറവ്‌: തൊഴിലിടത്തെ മറ്റു തൊഴിലാളികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയാതെവരുമ്പോള്‍ എച്ച്‌.ഐ.വി. അണുബാധിതരെ തൊഴിലില്‍ നിന്നു പിരിച്ചുവിടാന്‍ തൊഴിലുടമയ്‌ക്കു താത്‌പര്യം ഉണ്ടാകുക
സാധാരണമാണ്‌.

2. ഉടമയുടെ വിവേചനവും വെറുപ്പും: അനുകൂല മനോഭാവമുള്ള തൊഴിലുടമയല്ലെങ്കില്‍, തൊഴില്‍ശാലയില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനെന്ന പേരില്‍ എച്ച്‌.ഐ.വി. അണുബാധിതരെ പിരിച്ചുവിടാന്‍ മടിക്കില്ല.

3. ചികിത്സയ്‌ക്കുള്ള ചെലവ്‌

1. എ.ആര്‍.റ്റി. സംബന്ധമായ പോഷകാഹാരം: എ.ആര്‍.റ്റി. യുടെ പ്രതി പ്രവര്‍ത്തനഫലമായോ അവസരജന്യരോഗങ്ങള്‍ മൂലമോ ഉണ്ടാകുന്ന ശാരീരികക്ഷീണം മാറ്റുവാന്‍ സഹായകമായ പോഷകാഹാരം ലഭ്യമാകുന്നതിനുള്ള ചെലവ്‌ പല കുടുംബങ്ങള്‍ക്കും അധികഭാരം ചെലുത്തുന്നു.

2. അവസരജന്യ രോഗങ്ങള്‍ക്കുള്ള ചികിത്സ: എ.ആര്‍.റ്റി. മരുന്നും ചികിത്സയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി ലഭ്യമാണെന്നത്‌ ആശ്വാസകരമാണെങ്കിലും, അവസരജന്യരോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ ആവശ്യമായ മരുന്നുകളും മറ്റും ധാരാളമായി ആവശ്യമായി വരുന്നതിനാല്‍ എയ്‌ഡ്‌സ്‌ ബാധിതരുടെ ചികിത്സ വ്യക്തിക്കും കുടുംബത്തിനും സാമ്പത്തികഭാരം വര്‍ദ്ധിപ്പിക്കുന്നു.

ഡി. കുടുംബപ്രശ്‌നങ്ങള്‍

1. ശിഥിലമാകുന്ന ഭാര്യാ-ഭര്‍തൃബന്ധം: എച്ച്‌.ഐ.വി. അണുബാധയുണ്ടെന്നു മനസ്സിലായതിനുശേഷം ജീവിതപങ്കാളിയോടുള്ള സ്‌നേഹം മൂലമോ, ആത്മനിന്ദ മൂലമോ, എച്ച്‌.ഐ.വി. അണുബാധയേറ്റ പങ്കാളിയോടുള്ള നിന്ദ മൂലമോ ആണ്‌ പങ്കാളികളുമായുള്ള ലൈംഗികബന്ധത്തിനുള്ള വിമുഖതയെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. ജീവിതപങ്കാളിയോടു ലൈംഗികബന്ധം പുലര്‍ത്താന്‍ കാണിക്കുന്ന മടി ജീവിതപങ്കാളികള്‍ തമ്മിലുള്ള വൈകാരികബന്ധത്തെ മാത്രമല്ല, ജീവിതത്തിന്റെ മറ്റ്‌ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നതായി കാണാം.

2. കുടുംബങ്ങളില്‍ നിന്നുള്ള പിന്തുണ കുറയുന്നു: തങ്ങളുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ എച്ച്‌.ഐ.വി. അണുബാധിതനാണെന്നു ചുറ്റുപാടുമുള്ള ആളുകള്‍ അിറയുമ്പോള്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന സാമൂഹ്യതിരസ്‌കരണത്തെക്കുറിച്ചുള്ള ഭയം എച്ച്‌.ഐ.വി. അണുബാധിതരെ തിരസ്‌കരിക്കാന്‍ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചേക്കാം.

3. രോഗം പകരുമോ എന്ന ഭയം: എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ ബധിതരെ പരിരക്ഷിക്കുന്നതിലൂടെ തങ്ങള്‍ക്കും എച്ച്‌.ഐ.വി. അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍, എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ ബാധിതരെ ഒപ്പം താമസിപ്പിക്കുന്നതില്‍ നിന്നു കുടുംബാംഗങ്ങളെ വിലക്കിയേക്കാം.

ഇ. സാമൂഹ്യതിരസ്‌കരണം

1. എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ ബാധിതരെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നു: സാമൂഹ്യജീവിയായ വ്യക്തി സാമൂഹ്യഘടനയെയും സാമൂഹ്യസ്ഥാപനങ്ങളെയും ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. സമൂഹത്തില്‍ ലഭ്യമായ സേവനങ്ങള്‍ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്‌. ഈ സേവനങ്ങളുടെ നിഷേധം മനുഷ്യത്വത്തിന്റെ നിഷേധമാണ്‌. എച്ച്‌.ഐ.വി./ എയ്‌ ഡ്‌സിന്റെ പേരില്‍ ഒരു വ്യക്തിയെയോ അയാളുടെ കുടുംബത്തെയോ സമൂഹത്തില്‍നിന്ന്‌ അകറ്റിനിര്‍ത്തി അയാളുടെ സാമൂഹ്യ അസ്‌തിത്വം ഇല്ലാതെയാക്കുവാന്‍ ആര്‍ക്കും അവകാശമില്ല.

2. ശേഷക്രിയാനുബന്ധ പ്രശ്‌നങ്ങള്‍: എയ്‌ഡ്‌സ്‌ ബാധിച്ച വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ശരീരം ആശുപത്രിയില്‍നിന്ന്‌ വീട്ടിലേക്കോ വീട്ടില്‍നിന്ന്‌ സംസ്‌കാര സ്ഥലത്തേക്കോ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ പലരും തയ്യാറല്ല. എയ്‌ഡ്‌സ്‌ പകരുമെന്ന ഭീതി നിമിത്തം സമുദായാംഗങ്ങള്‍ പലരും സംസ്‌കാര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടുന്നു. സമുദായം അനുശാസിക്കുന്ന വിധത്തിലുള്ള ശവസംസ്‌കാര രീതിപോലും നിഷേധിക്കപ്പെട്ട സംഭവങ്ങളും ഉണ്ട്‌.


 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ